Thursday, September 14, 2006

ഒരവധിക്കാലം

അങ്ങനെ ഞാന്‍ നീണ്ട ഒരവധിക്ക്‌ നാട്ടില്‍ പോവുന്നു. ഇന്ന് രാത്രി ഷാര്‍ജയില്‍ നിന്നു പറക്കാമെന്നു കരുതുന്നു. ഈ മാസം 24ന്‌ രാത്രിതന്നെ തിരിച്ചും. നീണ്ട 9 ദിനങ്ങള്‍! വളരെ ക്കുറച്ചു പരിപാടികളും. ഒരു 'ഹായ്‌ - ബൈ' വെക്കേഷന്‍

17ന്‌ - ഇലകൃഷിയുടെ 13ആംവാര്‍ഷികം
18ന്‌- അളിയന്റെ ഗൃ ഹപ്രവേശം
21ന്‌- അനുജന്റെ കല്യാണം
22ന്‌- ഭാര്യാസഹൊദരീപുത്രിയുടെ വിവാഹനിശ്ചയം
ഇതിനിടയില്‍ 2 ദിവസം ഹോസ്പിറ്റല്‍, മോന്റെ സ്കൂള്‍ മോളെ സ്കൂള്‍ സന്ദര്‍ശനങ്ങല്‍, സുഹൃത്‌ സന്ദര്‍ശനങ്ങള്‍, സംഗമങ്ങള്‍, 'ബൈപാസ്സ്‌ സുര്‍ജറി'കള്‍.. എന്തിനൊക്കെ സമയം കിട്ടുമൊ ആവൊ? അതുകൊണ്ടു തന്നെ എനിക്ക്‌ 'ബ്ബ്ലോഗവധി'യായിരിക്കും.

ഈ ജൂലായ്‌-3ന്‌ ആണ്‌ ഞാന്‍ ബ്ബ്ലൊഗ്ഗിംഗ്‌ തുടങ്ങിയത്‌. ഉടനെ സഹായങ്ങളുമായ്‌ ഓടിയെത്തിയ എല്ലാവര്‍ക്കും, പോസ്റ്റുകളില്‍ കമന്റെഴുതിയവര്‍ക്കും എത്തിനോക്കിയവര്‍ക്കും എല്ലാം (ആരുടെയും പേര്‍ ഞാന്‍ പറയുന്നില്ല) ഒരിക്കല്‍ കൂടി നന്ദി.

ഒരു ഒന്നര മാസം കൊണ്ട്‌ ഈ ബൂലോകത്ത്‌ എന്തെല്ലാം സംഭവിച്ചു? എല്ലാറ്റിനും സാക്ഷിയായിരുന്നു. സമയക്കുറവുമൂലം പല പോസ്റ്റുകളിലും കമന്റിടാനോ സംവാദങ്ങളിലും അഭിപ്രായം പറയാനൊ പറ്റിയിട്ടില്ല. എങ്കിലും 90% പൊസ്റ്റുകളും ബ്ലൊഗ്ഗുകളും ഞാന്‍ ഓടിച്ചെങ്കിലും നോക്കിയിട്ടുണ്ട്‌. അതുകൊണ്ടു തന്നെ നിങ്ങളെയൊക്കെ എനിക്കറിയാം. ഒരാളെ യും ഇതു വരെ കണ്ടിട്ടില്ലെങ്കിലും! ചിലര്‍ ഇടക്ക്‌ ചില മെയിലുകള്‍ അയച്ചതൊഴിച്ചാല്‍ ആരുമായും ബ്ലൊഗ്ഗുവഴിയല്ലാതെ യാതൊരു ബന്ധവുമില്ല. എന്നിട്ടും നാട്ടില്‍ പോകുമ്പോള്‍ വേണ്ടപ്പെട്ടവരോടൊക്കെ പറയുന്നതു പൊലെ നിങ്ങളോടും പറയണമെന്നു തോന്നി, അതുപൊലെ, അനുജന്റെ കല്യാണത്തിനു ക്ഷണിക്കണമെന്നും. കൂട്ടായ്മകള്‍ സ്വാഭവികമായിുണ്ടാവുന്നതണല്ലൊ!

അതുകൊണ്ട്‌, 21ന്‌ ഉച്ചയ്ക്ക്‌ സൌകര്യപ്പെടുന്നവര്‍ എല്ലാരും ( ബ്ലൊഗ്ഗെര്‍മാരും, അനോണികള്‍ക്കും സ്വാഗതം - ബ്ലൊഗ്ഗിലെ മാത്രം) കല്യാണത്തിന്‌ എത്തിച്ചേരുക.
മേല്‍ വിലാസം:
പെരിന്തല്‍മണ്ണയില്‍ (മലപ്പുറം) നിന്നു പട്ടാമ്പി റോഡില്‍ കുന്നപ്പള്ളി- വളയം മൂച്ചി സ്റ്റോപ്‌ - അത്തിക്കുര്‍ശി കല്യാണവീട്‌ അന്വേഷിക്കുക.

സ്നേഹപൂര്‍വ്വം
അത്തിക്കുര്‍ശി

Tuesday, September 12, 2006

ഇല കൃഷി

കാര്‍ഷിക പംക്തിയിലെ ലേഖനമൊന്നുമല്ല കെട്ടോ!

9/11 ന്‍ ശേഷം 6 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു സെപ്റ്റംബര്‍ 17ന്‌ സംഭവിച്ച ഒരു ദുരന്തത്തിന്റെ ഓര്‍മ്മയാണിത്‌. അല്‍ക്വൊയ്തയും ബിന്‍ ലാദനും ഒന്നും പ്രചാരത്തിലില്ലാത്ത 1993 കാലം..

അതിനുമുമ്പ്‌ ചില ഫ്ലാഷ്‌ ബാക്കുകള്‍:

1.സ്ഥലം: കേരളത്തിലെവിടെയുമാകാം

" ഹലൊ, എന്താ പേര്‌?"
" അത്തിക്കുര്‍ശി"
" തിക്കുറുശിയുടെ?"
"ആരുമല്ല്"
"തിക്കുറുശിത്തം വല്ലതും?"
"അശേഷല്ല്യാ.." (മനസ്സില്‍ 'കുറേശ്ശേല്യേ' എന്നൊരു സംശയം)

2. സ്ഥലം: സൌദി

" ഇന്ത ആതിഖ്‌?"
"അയ്‌വ"
"ഖുറൈശി?"
"അയ്‌വ"
" ആതിഖ്‌ ഖുറൈശി"
"അയ്‌വ"
"അല്‍ ഹംദുലില്ലാഹ്‌, സൈന്‍"
"അയ്‌വ" ( തെറ്റിദ്ധരിക്കരുത്‌, അന്നൊക്കെ സോണി, എല്‍ ജി, പനാസോണിക്‌ ബ്രാന്റുകള്‍ വിപണിയിലെത്തിതുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ..)

3. സ്ഥലം: യു ഏ യി

ഒരു പച്ച: "സാബ്‌, മലബാറിമെ 'ആയത്തുല്‍ കുര്‍സ്സി' കൊ 'അത്തിക്കുര്‍ശി' കഹ്‌ താഹെ ക്യാ?.."

അങ്ങനെ യുഗയുഗാന്തരങ്ങളായി ഞാനന്വേഷിച്ചിരുന്ന എന്റെ പേരിന്റെ പൊരുള്‍ ആ പാകിസ്താനി എനിക്കുമുമ്പില്‍ വെളിവാക്കിതന്നു..

എന്റെ ഹിന്ദി സുഹ്രുത്തുക്കളോടെല്ലാം അതുവരെ പരഞ്ഞിരുന്ന എന്റെ പേരുല്‍ പത്തി കഥ ( ബഹുത്‌ സാലോം പഹലെ, മേരെ പിതാജി കെ പിതാജി കെ പിതജി കെ.. കേരള്‍ മേ ബഡാ ബഡാ കുര്‍സ്സിയൊംകേ ബഹുത്‌ ബഡാ എക്‌ ഷോറൂം ധാ.എക്‌ ദിന്‍ എക്‌ അറബ്‌ അര്‍ബാബ്‌ നെ ബഡാ കുര്‍സ്സി ദേഖ്‌ കെ ബൊല ' ഹാത്തി ക ജൈസ കുര്‍സ്സി, ഹാതി കുര്‍സ്സി, അത്തിക്കുര്‍ശി. . എന്ന സബ്‌ സെ ബഡാ ബഡായി..) ഞാന്‍ പിന്നെ മാറ്റി 'ആയത്തുല്‍ കുര്‍സ്സി' ആക്കി.

ഞാന്‍ കാടു കയറുന്നു. ഇല കൃഷിയിലേക്‌ മടങ്ങാം.

മേല്‍ പറഞ്ഞ സംഭവങ്ങളിലെല്ലാം എന്റെ പേരിനാല്‍ 'ഞാനേതാ മോന്‍' എന്നോര്‍ത്ത്‌ അഭിമാന വിവശനും രോമാഞ്ചോന്മത്തനും ആയിപ്പ്പ്പോയിടുണ്ടെന്നത്‌ സവിനയം സമ്മതിക്കുന്നു.

ഇല കൃഷി തുടങ്ങുന്നതിനുമുമ്പ്‌, എന്റെ പേരിനാല്‍ ഞാന്‍ ചമ്മിയത്‌ പാരലല്‍ കോളേജില്‍ മാഷായി വാഴുമ്പോള്‍ ആണ്‌. അധ്യാപക സുഹ്രുത്തുക്കളില്‍ വളരെ ക്ലോസ്സായവര്‍ എന്നെ 'അത്തി' എന്നാണുവിളിച്ചിരുന്നത്‌. ഇതു മുംതാസ്‌ എന്ന 2-4-എ വിദ്യാര്‍ഥിനി കേട്ട്‌ 'അസ്ഥി' എന്നു തെറ്റിദ്ധരികുകയും 'അഞ്ചു സുന്ദരികള്‍' ഗാങ്ങുവഴി അതു കാമ്പസ്‌ മനൊരമയിലെത്തുകയും എന്റെ അപ്പോഴത്തെ ശാരീരിക സ്ഥിതിമൂലം അതിന്‌ കാറ്റിന്റെ വേഗത്തില്‍ പ്രചുര പ്രചാരം സിദ്ധിക്കയ്ം ചെയ്തു ! 'ക്രൂസോ മാഷ്‌', 'സോമാഷ്‌' എന്നീ ചെല്ലപ്പേരുകളില്‍ നിന്നു എനിക്കിത്‌ തല്‍ക്കാലം മോചനം നല്‍കിയെങ്കിലും, എന്റെ മാസബഡ്ജെറ്റിനെ അതു താളം തെറ്റിച്ചു! പവര്‍മാള്‍ട്ട്‌, ചവനപ്രാശം ബോട്ടിലുകളുടെ എണ്ണം ക്രമാതീതമായി..

ഓ.. വീണ്ടും ചിന്തകള്‍ ബ്ലൊഗ്ഗുകയറുന്നു. വിഷയം കൃഷിയണല്ലൊ..

സൌദിയില്‍ നിന്നും അവധിക്ക്‌ വന്നു രണ്ടര മാസം നീണ്ട മാരത്തോണ്‍ പെണ്ണുകാണലുകള്‍ക്കൊടുവില്‍,പെണ്ണുകാണല്‍.( കയ്യിലിരിപ്പുകൊണ്ടും നല്ല നടപ്പ്‌!!കൊന്റും) അത്തിക്കുര്‍ശിക്കും കിട്ടി ഒരു പെണ്ണ്‍!

അങ്ങനെ 1993 സെപ്ത-17: ആ മംഗള കര്‍മ്മം നടക്കുന്നു. എല്ലാരും നിശ്ശ്ബ്ധരായി.. അത്തിക്കുര്‍ശിക്കഭിമുഖമായി പെണ്ണിന്റെ വാപ്പ, ഒരു വശത്ത്‌ പള്ളീലെ മുസ്ലിയാര്‍, മറു വശത്ത്‌ തടിച്ച റെജിസ്റ്റരുമായി മുക്രി.. നിക്കാഹ്‌ ആരംഭിക്കുന്നതിനു മുമ്പായി സുഹ്രുത്തുക്കളില്‍ ആരോ"മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു.." എന്ന ഗാനം കാതിലോതി. അതോ തോന്നിയതണോ?

ആലുക്കാസ്‌ മുദ്രയുള്ള 'മഹര്‍'പെട്ടി തുറന്നു നോക്കി, ( എന്തൊ ഉണ്ടെന്നുറപ്പു വരുത്തി- 916, തങ്കത്തില്‍ പൊതിഞ്ഞത്‌ ഒന്നും അന്നില്ലത്തതുകൊണ്ട്‌ അത്രമാത്രം )വലതുകയ്കള്‍ കൂട്ടിപ്പിടിപ്പിച്ച്‌ മുസ്ല്യാര്‍ കര്‍മ്മം ആരൊഭിച്ചു.. നിയുക്ത അമ്മോശാക്കയുടെ ഊഴം കഴിഞ്ഞു മുസ്ലിയാര്‍ മണവാളന്‍ അത്തിക്കുര്‍ശിയോട്‌ ചൊല്ലിക്കൊടുത്തു:
"കബില്‍തു മിന്‍ ക.."
"കബില്‍തു മിന്‍ ക" അത്തി
" നിക്കാഹഹാ"
" നിക്കാഹഹാ (ഹ ഹാ ഹാ)" അത്തി ( മറ്റൊരു സീത...)
...
നിങ്ങളുടെ മകള്‍, ..എന്നവളെ, ...മഹറിനു പകരമായി, ഇണയാക്കി തന്നതിനെ, തുണയാക്കി തന്നതിനെ.. ഞാന്‍ സ്വീകരിച്ചിരിക്കുന്നു. (ചിരിക്കുന്നു- എക്കൊ)..

"ഇന്നാലല്ഫാത്വിഹ" ഓത്തിനും ദു:ആയ്കും ശേഷം മുക്രി രജിസ്റ്റരെടുത്ത്‌ വിവരങ്ങള്‍ ചേര്‍ത്തു; (രജിസ്റ്റരിനു മുകളില്‍ ' ചെത്തനാകുര്‍ശി ജുമാ മസ്ജിദ്‌, വിവാഹ രജിസ്റ്റര്‍' എന്നു പ്രിന്റു ചെയ്തിരിക്കുന്നു. അത്തിക്കുര്‍ശി: ചെത്തനാകുര്‍ശി !) വരന്റെ വിവരങ്ങള്‍ അത്തിക്കുര്‍ശിയുടെ മഹല്ലില്‍ നിന്നും നല്‍കിയ "ഇടവകയിലെ നല്ല ഇടയനും, തിരുസഭയുടെ വിശ്വാസപ്രമാണങ്ങള്‍ അനുസരിച്ചു ജീവിക്കുന്നവനും ആണെന്ന" സാക്ഷ്യപത്രത്തില്‍ നോക്കി പാടുപെട്ട്‌ എഴുതാന്‍ തുടങ്ങി:

പേര്‍: അത്തിക്കുര്‍ശി
പിതാവ്‌: വല്യ അത്തിക്കുര്‍ശി
മേല്‍ വിലാസം: മണ്ണുമ്മല്‍ ഹൌസ്‌, തപ്പാലാപ്പ്പീസ്‌. പി.ഒ, നടക്കുന്നിടം വഴി..
മലയാളം വഴങ്ങാത്ത ( അറബിമാത്രം കൂടുതലും ഉപയൊഗിക്കുന്നതു കൊണ്ടാണ്‍!) കയ്യുമായി അത്രയും മുക്രി എഴുതി ഒപ്പിച്ചു. അടുത്തത്‌:
തൊഴില്‍: സാക്ഷ്യപത്രത്തില്‍ നോക്കി. ഇല.. കൃട്ടി... ക്കല്‍.. ഒന്നും ഒരു പിടിയും കിട്ടുന്നില്ല. എല്ലാരുടെയും കണ്ണുകള്‍ .. വീഡിയൊ രാജന്‍ രെജിസ്റ്റര്‍ സൂം ചെയ്തു ഫോകസ്‌ ചെയ്തിരിക്കുന്നു.. ഇല കൃറ്റിക്കല്‍ ആവുന്നു..

'ഈ പുത്യെ ലിപി'മുക്രി മുക്രയിട്ടു..

'മൊല്ലാക്ക, അതു ഇലക്റ്റ്രിക്കല്‍ എഞ്ചിനീെയര്‍ എന്നാണ്‌" ആരൊ ഹെല്‍പി.

"അതൊക്കെ ച്ച്‌ അറ്യാന്ന്. പുത്യാപ്ല എഞ്ചിനീരാണെന്നൊക്കെ. ഇത്‌ രിക്കാര്‍ഡല്ലേ, ഒക്കെ കൃത്യായ്റ്റ്‌ എയ്തണ്ടേ?"

പിന്നെ മുക്രി കൃത്യായ്റ്റ്‌ എയ്തി:

ഇല
ഇല ക്‌
(അതിനിടെ ഇബ്‌ ലീസ്‌ കുരിശും കൊണ്ട്‌ എത്തി, അത്തിക്കുര്‍ശി.., ചെത്തനാകുര്‍ശി.., ഇലക്‌..)

തുടര്‍ന്നെഴുതി: (അത്തിക്കുര്‍ശി.., ചെത്തനാകുര്‍ശി.., ഇലക്‌..) 'ഇല കൃഷി'
"ബാക്ക്യൊക്കെ ഞാനെയ്തിച്ചേര്‍തോളാം. ങളൊപ്പിട്ടോളീം"

എന്റെ മനോഹരമായ തേരട്ട-ഞ്ഞാഞ്ഞൂള്‍ ഒപ്പിനെ ഞാന്‍ എന്റെ ഇല കൃഷിത്തൊട്ടത്തിലേക്ക്‌ പതുക്കെ മേയാന്‍ വിട്ടു..

ലോകത്തിന്റെ നാനഭാഗങ്ങളിലായി ഞാന്‍ നാളത്രയും മേയാന്‍ വിട്ട ഉന്നതരായ ഒപ്പുകള്‍ വിവിധ രാഷ്ട്രങ്ങലില്‍ നിന്ന് തേങ്ങി, പ്രധിഷേെധിച്ചു, രോഷത്താല്‍ മുദ്രാവക്യങ്ങള്‍ മുഴക്കി.. ' അത്തിക്കുര്‍ശി സിന്ദാബാദ്‌, ഇല കൃഷി മുര്‍ദാബാദ്‌'

'കാം ഡവ്ണ്‍` ബോയ്സ്‌. ശ്ശ്‌! കല്യാണം! കളിയല്ല കല്യാണം"..

(മിക്കവരും അടങ്ങി.. പക്ഷെ, ന്യൂയൊര്‍കിലെ ട്രേഡ്‌ സെന്ററിലെ എന്റെ ഒപ്പുകള്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരു സെപ്റ്റംബറില്‍ പകരം വീട്ടുകതന്നെ ചെയ്തു. അവരുടെ ശത്രു മുക്രിയുണ്ടെന്നു കരുതി വിനോദയാത്രക്കരായിരുന്ന പാവം കൊയ്ദകുട്ടികളുടെ വിമാനത്തിലെക്കു കല്ലെര്യുകയും വിമാനം നിയന്ത്രണം വിട്ട്‌ .. ബാക്കിയെല്ലാര്‍ക്കും അറിയാമല്ലൊ?)

കല്യാണക്കാസറ്റില്‍ സൂം ചെയ്ത എന്റെ "പൊന്നൊപ്പ്‌" ആ കൃഷിയില്ലാ തോട്ടതില്‍നിന്നും എന്നെ ദയനീയമായി നോക്കികൊണ്ടേയിരിക്കുന്നു.

നാളിതുവരെയും ഞാന്‍ ഇല കൃഷി ചെയ്തില്ല. പക്ഷെ, ഞങ്ങല്‍ക്ക്‌ രണ്ടു പൂക്കളുണ്ട്‌!

Wednesday, September 06, 2006

അത്തിക്കുര്‍ശി ജൂനിയറിന്റെ 'സ്വപ്നം'

അത്തിക്കുര്‍ശി ജൂനിയറിന്റെ 'സ്വപ്നം'



ഇത്‌ സിനുവിന്റെ ആദ്യ രചന.
കഴിഞ്ഞ വേനലവധിക്ക്‌ ഷാര്‍ജയില്‍ വന്ന് പോയപ്പോല്‍ ഒരു നോട്ടുബുക്കില്‍ പിന്നെയും കുറെ കുറിച്ചിട്ട്‌ എന്നെ കാണാതെ ഒളിപ്പിച്ചു വെച്ചത്‌ ഫ്ലാറ്റ്‌ മാറുമ്പോള്‍ കണ്ടുകിട്ടി.
ആടുത്ത്‌ ഒരാഴ്ചത്തെ അവധിയില്‍ നാട്ടില്‍ പോകുന്നുണ്ട്‌. ഓത്താല്‍ ബ്ലൊഗ്ഗാന്‍ പഠിപ്പിക്കണം..


ഇവനെന്റെ പ്രിയ പുത്രന്‍..