Monday, June 11, 2007

അയ്യൊ അച്ഛാ പോകല്ലേ!

പിന്മൊഴി
തുടരേണ്ടതോ
തകരേണ്ടതോ?
അവതരണൊദ്ദേശം
നിറവേറ്റപ്പെട്ടവൊ?

ഞരമ്പുരോഗം
ആഗോള പ്രതിഭാസമൊ
ബൂലോക പ്രതീക്ഷയൊ?
പരത്തുന്ന
അനോണിക്കൊതുകുകളെ
തുരത്താന്‍
പട്ടാളസഹായം?

ഗ്രൂപ്പുകള്‍?
ഗ്രൂപ്പിസത്തെക്കുറിച്ച്‌
ബൂലോഗത്ത്‌
ഒരു ശില്‍പശാല
നാറാണത്തു ഭ്രാന്തനെന്നു
വിളിക്കപ്പെട്ടയാള്
‍തേങ്ങയടിച്ച്‌ഉല്‍ഘാടിക്കും,
വിളിച്ചയാള്‍ക്ലാസ്സെടുക്കും!

പിന്നെ
നെറ്റിപ്പട്ടമില്ലാത്ത
ജെസീബിയാനകള്‍
അധ:ക്രതരുടെ
കുടിലുകള്
‍പൊളിച്ചു നീക്കുമോ?

ഇങ്ങനെയൊക്കെ
എഴുതിയാല്‍
കമന്റുകള്‍ഇല്ലാതെ
എന്റെ ബ്ലൊകം
പൂവാലന്‍ മാര്
‍തിരിഞ്ഞു നോക്കാത്ത
സൌന്ദര്യമില്ലാത്ത
കുമാരിയെപ്പ്പ്പൊലെയാവുമൊ?

കേരളത്തിന്റെ നെല്ലറ?
എ... അറിയില്ല!
ബൂലൊകത്തെ കമന്ററ?
എന്റെ ബ്ലോഗ്‌!

നാനാഴി കമന്റെങ്കിലും
കിട്ടിയില്ലെങ്കില്‍
അടുപ്പില്‍ ചോറവില്ലല്ലോ!
ഈശ്വരാ..
വിശന്ന് പൊരിഞ്ഞ്‌
അവസാനംബ്ലോഗാലസ്യപ്പെട്ട്‌
മരിക്കേണ്ടിവരുകില്ലേ?

തേങ്ങാക്കൊല!
ഠേ.............

Thursday, May 24, 2007

വരികള്‍ക്കും വരകള്‍ക്കുമപ്പുറം..

തോന്ന്യാക്ഷരങ്ങളെ
അടുക്കിപ്പെറുക്കി വെച്ച്‌
വരികളവിടവിടെ
പാതി മുറിച്ച്‌,
നിഷ്കളങ്കരിലേക്ക്‌
നിഷ്കരുണം
സംവദിക്കാന്‍വിടുന്നവന്‍!

കിനാക്കളില്‍
പ്രളയം സന്നിവേശിപ്പിച്ച്‌
നിനവുകളില്‍
പ്രഹരം നല്‍കി
നോക്കില്‍
പ്രണയം വിതച്ച്‌
വാക്കില്
‍ശ്വാസം തിരിച്ച്‌
പോക്കില്
‍സുഗന്ധമവശേഷിപ്പിക്കുന്നവന്‍!

വരകളില്‍
വര്‍ണ്ണങ്ങള്‍ ചേര്‍ക്കാതെ
നിറങ്ങളായിരം വഴിയും
വരികള്‍ തീര്‍ത്തവന്‍..
വര്‍ണ്ണചിത്രങ്ങളില്‍നിന്ന്
ഒരുനാള്‍
നിറങ്ങളെല്ലാം
അടര്‍ത്തിക്കടന്നവന്‍ !

നിഴല്‍ പോലുമാകാന്‍
ഒരു സൂര്യനുനേരെയും
നില്‍ക്കാത്തവന്‍!
നിലാവിലലിയാതിരിക്കാന്
‍രാവില്‍ കൂടുവിട്ടിറങ്ങാതെ
കൂട്ടം തെറ്റിയലയാതെ..

എന്നിട്ടും നിങ്ങള്‍...?

Wednesday, May 09, 2007

മാണിയ്ക്കകല്ലുകള്‍!!

ഇന്നത്തെ മാധ്യമത്തിലൊരു വാര്‍ത്തയുണ്ട്‌.. മലപ്പുറത്തുനിന്നും:
http://www.madhyamamonline.in/local_dist_news_details.asp?id=10&nid=66633&page=&nt=
കണ്ണും കരളും നിറഞ്ഞു പോവുന്നു!

Tuesday, May 08, 2007

അത്തി- Jr. നയം വ്യക്തമാക്കുന്നു!

സിനു ഈ അവധിക്കുവന്നപ്പോള്‍ അവന്റെ സ്കൂള്‍ അവാര്‍ഷികത്തിന്റെ സീഡീ കൊണ്ടുവന്നു.. അതില്‍ അവന്റെയൊരു നാടകവുമുണ്ട്‌!
അത്‌ കണ്ടപ്പോള്‍ ആണ്‌ അവന്റെ ഉള്ളിലിരിപ്പ്‌ മനസ്സിലായത്‌.. വയസ്സ്‌ കാലത്ത്‌ നമ്മുടെ കാര്യം സ്വാഹ...!

അത്‌ ഇവിടെ: http://www.youtube.com/watch?v=WiUxX7jOiW8
മലപ്പുറം ഭാഷാപണ്ഡിതരുടെ സഹായം ആവശ്യമായേക്കാം..

ഇതിനു മുമ്പത്തെ അവന്റെയൊരു വീഴ്ച ഇവിടെ ഉണ്ട്‌:

പഠനത്തില്‍ അത്ര മുന്‍പന്തിയിലൊന്നുമല്ലെങ്കിലും ക്ലാസ്സിലെ ഒരു താരമാണെന്നാണ്‌ അവന്റെ ഭാഷ്യം!

Monday, April 16, 2007

ചരിത്രവും പൌരധര്‍മ്മവും

ഉടല്‍ ഉഴിഞ്ഞൊന്നു നോക്കിയത്‌
ഇന്നലെയാണ്‌..
എഴുതാന്‍ മറന്നു പോയ
ഡയറിക്കുറിപ്പുകളുമായി,
ആലേഖനം ചെയ്യപ്പെട്ട സത്യങ്ങളുടെ
ചരിത്ര പുസ്തകവുമായി
എന്നെ ഇന്നലെകളിലേക്ക്‌
അത്‌ വിളിച്ചിറക്കി.

കാലിലെ അമ്മവിരലിന്നറ്റം
നഖത്തെ വികൃത്മാക്കിയത്‌
ചെങ്കല്‍പാറകള്‍ക്കീടയിലെ
കരിങ്കള്‍ചീള്‌, അന്ധമാക്കിയതൊ
പുറകില്‍ ഓടിയടുത്തവള്‍ 'സൂറ'!
ചെങ്കല്‍ പാറകള്‍, പാത വീതിയാക്കി
ടാറിട്ടപ്പോള്‍ ഒരു ചെറു കുഴിമാത്രം
പയ്യെ പയ്യെ, കമ്യൂണിസ്റ്റ്‌ പച്ചകള്‍ക്ക്‌
ചുവക്കാന്‍ ഒരിടം, ഇപ്പോള്‍
പ്ലാസ്റ്റിക്ക്‌ പഴന്തുണികള്‍ അമരത്വം തേടുന്നിടം.
പക്ഷെ സൂറക്കെന്തു പറ്റി?

കാലിനു പുറകിലെ ഒരു ചെറു ബിന്ദു
കൊച്ചനുജന്‍ കരയുമ്പോള്‍ കളിയാക്കിയതിന്‌
ദ്വേഷ്യത്തില്‍ കോമ്പസ്സ്‌ വലിച്ചെറിഞ്ഞത്‌.
അവനിപ്പോഴും മാറ്റമില്ല
കൂര്‍ത്ത കമ്പികള്‍ക്ക്‌ പകരം
നേര്‍ത്ത വാക്കുകളില്‍ ദ്വേഷ്യം വലിച്ചെറിയും.

കാല്‍ മുട്ടിലെ ചെറിയ ദീര്‍ഘവൃത്തം
കുഞ്ഞുമാഷ്‌ ടീസിയെഴുതാന്നേരം കണ്ടെത്തി
തിരിച്ചരിയാനുള്ള രണ്ടിലൊരടയാളമായി
ജീവിത രേഖകളിലേക്ക്‌ പകര്‍ത്തിയെഴുതുമ്ന്നതിനും മുമ്പ്‌
ഉപ്പുമാവിന്‌ പുള്ളിചേമ്പില പറിക്കാന്‍
ഉമ്മറിനൊപ്പം ഓടിയപ്പോള്‍ സ്കൂളിനടുത്ത കുളക്കര സമ്മാനിച്ചത്‌.
മാഷെ ഈയിടെയും കണ്ടു.
ഉമ്മറൊ, രണ്ടുകെട്ടിയെവിടെയോ?
ഉമ്മറിനുമ്മ പള്ളിയിലേക്കുള്ള വഴി
വെള്ളീതോറും വൃത്തിയാക്കുന്നു

മുട്ടില്‍ കാലം കോറിയ കലകള്‍,
(നാരായണന്‍ മാഷ്‌ പഠിപ്പിച്ച
ജാമ്യതീയ രൂപങ്ങളിലൊന്നും ഒതുക്കാന്‍
പറ്റാത്ത ചിത്രങ്ങള്‍ക്ക്‌ ഇനിയും)
ഒരുപാടു പറയനാവും,
നരിമട കാണാന്‍ കാട്ടില്‍ പോയത്‌
കശുമാങ്ങ തിന്നാന്‍ കുന്ന് കയറിയത്‌
കുളത്തീലെ ചെങ്കോലുകള്‍
തോട്ടിലെ നീരാട്ടുകള്‍. അങ്ങനെ...
മുകളിലോട്ട്‌ കോതിയിട്ട മുടിയും
ക്രീം ഷര്‍ട്ടുമിട്ട്‌ മഞ്ഞപ്ലാസ്റ്റിക്‌ ബോക്സ്‌ വെച്ച
ഹീറൊ സൈക്കുളുമായി ഞങ്ങളുടെ റോഡില്‍ നിന്ന്
നാരായണമ്മാഷ്‌ മുനിസിപ്പല്‍ ചെയര്‍മ്മാനായിപ്പിരിഞ്ഞു.
ഇന്നും 'ഐസമം പീയെന്നാര്‍'മായി
പലിശകണ്ടാല്‍ മാഷോടിയെത്തുന്നോര്‍മ്മകളില്‍!

കാല്‍ വണ്ണകളിലെ മഞ്ചാടിമണികള്‍
ധര്‍മ്മാശുപത്രിയിലെ വലിയ ചുവന്ന
കുപ്പിയിലേക്കും, പാലുപൊലെയുള്ളൊരു
ലേപനത്തിന്റെ ഗന്ധത്തിലേക്കും,
ഡെറ്റോള്‍ മണക്കുന്ന ഓപിയുടെ വരാന്തയിലേക്കും നയിക്കുന്നു..
ധര്‍മ്മാശുപത്രിക്കുചുറ്റും മരുന്നുകടകള്‍
അനവധിയാണ്‌ ഇന്ന്!

അടിവയറിനല്‍പ്പം മുകളില്‍
മറുകാണ്‌, ഭാഗ്യത്തിന്റെ!
വിശക്കുമ്പോള്‍ മുണ്ടുമുറുക്കി മറയ്ക്കുന്നത്‌,
മറഞ്ഞ മറുകിന്റെ ഭാഗ്യം കാക്കാതെ!

കഴുത്തിനു താഴെ കാക്കപ്പുള്ളികള്‍
ഒന്നൊഴിച്ചെല്ലാം, കാമിനിമാര്‍ കണ്ടെത്തിയവ
നസീമ, റുഖിയ, സുഹറ, ഗീത, ഷറീന ..
എന്നൊക്കെ വിളിക്കാവുന്നവ!
എല്ലാ പുള്ളീകളും എവിടയൊക്കയോ പരന്നു കീടക്കുന്നു!

കക്ഷത്തിലെ തുന്നിക്കെട്ട്‌
അതിനും താഴെ കൈയിലെ ഏച്ചുകെട്ട്‌
ജീവന്റെ മുകളില്‍ കാറോടിച്ചു പോയ
മരണത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളുടെ ബാക്കി പത്രങ്ങള്‍!
കൈമുട്ടിലെ പാഠങ്ങള്‍ കാല്‍മുട്ടിലേതിനു സമം
സൈക്കിള്‍, ബൈക്‌, ഓട്ടം, ചാട്ടം, നീന്തല്‍...
ഉള്ളം കൈയില്‍ ബസ്സിന്റെ പുറകിലെ മുദ്രാവാക്യങ്ങളില്‍
തറച്ച ചില്ലുകള്‍ അടയാളപ്പെടുത്തിയത്‌
കൈവിരലുകളില്‍ റാഗിൊഗ്‌ വിരുദ്ധ സമര്‍ത്തിന്റെ തിരു ശേഷിപ്പുകള്‍...

മുഖത്ത്‌ ചരിത്രാവശിഷ്ടങ്ങള്‍ കുറവ്‌
തലയിലനവധി, പക്ഷെ മുടിമൂടി മറഞ്ഞവ,
ചരിത്രം പരതി തലയിലിഴയുമ്പോള്‍
പുതിയ ഒരു അടയാളം- 'നര'
എന്തൊ ആ നഗ്ന സത്യം
എന്നെ പൌരധര്‍മ്മത്തെ ക്കുറിച്ച്‌ ഒര്‍മ്മിപ്പിക്കുന്നു!!

Thursday, April 12, 2007

നഷ്ടസൌഹൃദം

ഒരിക്കലും പറയാത്തത്‌ നീയിന്നു പറയുക.
"ഞാന്‍ നിന്നെ..... നിന്നെ മാത്രം.."

കാലം കാലിടറി പാതി വഴിയില്‍ മരിക്കുമ്പോള്‍
നീ കാലാതീതനായി കടന്നു പൊയ്കൊള്ളുക..
നമ്മെ ഒന്നായ്‌ നിര്‍ത്തി സ്പന്ദിച്ചിരുന്ന
ഘടികാരം നിലക്കുംബോള്‍ നമുക്കു പിരിയാം

പ്രകാശവര്‍ഷങ്ങള്‍ക്കകലെ
നാം തമ്മില്‍ വീണ്ടും കാണുമ്പോള്‍
പഴയ താളമില്ലായ്മകള്‍ക്ക്‌
താന്തൊന്നിത്തരങ്ങള്‍ക്ക്‌, നീ പഴി പറയരുത്‌.
കുറ്റവിചാരണയും ശിക്ഷ വിധിക്കലുകള്‍ക്കുമിടയില്‍
നീ മാത്രമെനിക്കെതിരെ സാക്ഷി പറയരുത്‌

നാമെത്രകാലം ഒന്നായിരുന്നു?
നമുക്കിടയില്‍ കാലം നിശ്ചലമാവുംവരെ!
എന്നെ നിനക്കറിയാവുന്നത്രയാര്‍ക്കറിയാം.
അതുകൊണ്ട്‌, നീമാത്രം ..അത്‌ ചെയ്യരുത്‌.

Wednesday, April 04, 2007

മെഹഫില്‍



മനസ്സ്‌-

തുരുമ്പിച്ച നോട്ടങ്ങള്‍ക്കുള്ളിലും
ചിലമ്പിച്ച വാക്കുകള്‍കിടയിലും
തിരകളടിച്ച്‌, മണല്‍ക്കാറ്റേറ്റും അതങ്ങനെ.

വര്‍ണ്ണമില്ലാക്കാഴ്ചകള്‍,
വെളിച്ചമില്ലാചിത്രങ്ങള്‍
സംവദിക്കാഞ്ഞല്ല.

സന്ദേഹങ്ങള്‍ക്കിടയില്‍
മായക്കാഴ്ചകളിലും ഉടക്കുന്നില്ല
സന്തോഷമന്വേഷിക്കുന്നവര്‍ക്കിടയിലും.

അക്ഷരങ്ങളിലെ 'ചില്ലു'കള്‍ക്ക്‌
തീരെ മൂര്‍ച്ചയില്ലാഞ്ഞല്ല
സ്വരങ്ങളില്‍ സംഗീതം നുരായാഞ്ഞും.

കവിതയുടെ വരമ്പുകളില്‍
കഥയുടെ അതിര്‍ത്തിക്കല്ലുകളില്‍
എന്തൊ ഒതുക്കിയടാനാവുന്നില്ല.

തന്ത്രികള്‍ മീട്ടുക
നിങ്ങളൊരു പാട്ടുപാടുക
എനിക്ക്‌ വിശക്കുന്നു!


Monday, March 12, 2007

കൊടകര ഷാര്‍ജയില്‍ പ്രകാശിക്കുന്നു!

ചരിത്ര മുഹൂര്‍ത്തത്തിന്‌ ഞാനും സാക്ഷി... പിന്നെ,






പടങ്ങള്‍ക്ക്‌ ക്ലാരിറ്റി പ്രശ്നമുണ്ടെങ്കില്‍ നിങ്ങളുടെ മോണിറ്ററിന്റെ മാത്രം കുഴപ്പമാണ്‌! ഞാന്‍ ഫയങ്കര പടം പിടുത്തക്കാരനായതുകൊണ്ട്‌ പറയുന്നതൊന്നും അല്ല...

പുരാണ ചിത്രങ്ങളില്‍ ചിലത്‌!

പ്രകാശനം വൈകിയതില്‍ ക്ഷമിക്കുക..

മൊബൈലില്‍ പതിഞ്ഞവ... പിന്നെ മനസ്സില്‍ പതിഞ്ഞവ ഒരായിരമുണ്ട്‌...
പിന്നെ പോസ്റ്റാം!














തുടരും............

Tuesday, February 06, 2007

പുഞ്ചിരിയുടെ നിറഭേദങ്ങള്‍!

നിന്റെ പുഞ്ചിരി
മരുമണലില്‍നിന്ന് കുതിച്ചുയരുന്ന
നീരുറവപോലെ
മനസ്സിനെ കുളിര്‍പ്പിക്കുന്നു,
ഒരായിരം കാര്യങ്ങളെന്നോട്‌ പറുയുന്നു
ഒത്തിരി ശുഭപ്രതീക്ഷകള്‍ നല്‍കുന്നു.

ഇടക്കിപ്പോഴും
നീണ്ടൊരു ശസ്ത്രക്ക്രിയക്ക്‌ ശേഷം
അന്നാ ആശുപത്രി വരാന്തയില്‍
ലേബറൂമിന്റെ മുന്നിലൊരു
സ്റ്റ്രക്ചരില്‍ കിടന്ന്
ബോധാബോധങ്ങള്‍ക്കിടയില്‍ വെച്ച്‌
നല്‍കിയ പുഞ്ചിരി വിസ്മയപ്പെടുത്തുന്നു!
വേറിട്ടത്‌, അര്‍ഥവത്തായതും!

ഇപ്പോഴും
കാതങ്ങള്‍ക്കകലെനിന്നും
നിന്റെ സ്മിതം
ദൂരങ്ങള്‍ താണ്ടീന്നിലെത്തുമ്പോള്‍
ആശ്വാസവും, പ്രണയവുമാണെനിക്ക്‌!

********************************

പുഞ്ചിരികള്‍..
ഇടക്കിടെ ശല്യം ചെയ്യുന്നവ,
വ്യാകുലപ്പെടുത്തുന്നവ,
അപമാനപ്പേടുത്തുന്നവ,
മടുപ്പിക്കുന്നവ
കഠാരപോലെ, ഹൃദയത്തെ
കുത്തിക്കീറി മാരകമായി
വേദനിപ്പിക്കുന്നവ.

ഒരു വിളറിയ പുഞ്ചിരി കൊണ്ട്‌
അപരിചിതത്തെ, പരിചയത്തെ
അവ്യക്തമായ ആശയങ്ങളെ
അംഗീകാരത്തെ, അംഗീകാരമില്ലായ്മയെ
സമ്മതത്തെ, വിസമ്മതത്തെ
പ്രകടിപ്പിക്കാം, പകരം വെക്കാം.

തെളിയാസൂചനകളെ
വെളിവാക്കാന്‍ പഠിക്കുക
അല്ലേല്‍,
തുരങ്കം വഴിപോലും ബന്ധിപ്പിക്കാനാവാത്ത
പര്‍വതങ്ങളിടയില്‍ വളരും.
കുറുകെ പാലപണിയാന്‍ പോലുമാവാത്ത
മഹാസമുദ്രങ്ങളിടയിലിരമ്പും!.

ചിലരുണ്ട്‌
സദാ സ്മിതവുമായുള്ളവര്‍!
ആശയിലും നിരാശയിലും
സുഖത്തിലും ദു:ഖത്തിലും
പ്രവാഹങ്ങളെ ഉള്ളിലൊതുക്കി
പ്രശാന്തത നടിച്ച്‌
സമുദ്രം കണക്കെ പ്രകാശിക്കുന്നവര്‍.

പുഞ്ചിരിയുടെ മുഖം മൂടീ
അനുഗ്രഹമാണ്‍,
മറുത്താരും പറയില്ല.
ആ കവചമെല്ലാം ശാന്തമാക്കും!


പുഞ്ചിരി.
മൃദുവായത്‌, തണുത്തത്‌
രോമാഞ്ചമുണ്ടാക്കുന്നവ,
നിറവാകുന്നവ
ശൂന്യമായവ
വിളറിയവ
വിസ്മയിപ്പിക്കുന്നവ
പ്രതികാരം ചെയ്യുന്നവ
കൊടുങ്കാറ്റുപോലെ നശിപ്പിക്കുന്നവ
അഗ്നിപോലെ ദഹിപ്പിക്കുന്നവ!



പുഞ്ചിരിക്കുമ്പൊള്‍ സൂക്ഷിക്കുക,
ഇപ്പ്പ്പോള്‍..
പുഞ്ചിരികള്‍ക്ക്‌ അവയുടെ
അര്‍ഥവ്യത്യാസങ്ങളും
വകഭേദങ്ങളുമുണ്ട്‌.
മന്‍സ്സിന്റെ പ്രതിഫലനമേ അല്ല
പലപ്പോഴും
മുഖം മൂടീ, കവചം, ചിലപ്പോള്‍
ഒരായുധം!

*******************************

നീയൊരിക്കലും
നിന്റെ പുഞ്ചിരിയുടെ രീതി മാറ്റരുത്‌
നിഷ്കളങ്കവും നല്ലതുമായ,
പ്രത്യാശാദായകമായ
തുറന്ന, സ്നേഹം വഹിക്കുന്നവ
(മറ്റുള്ളവരെന്തുമാവട്ടെ!)

മനസ്സിനെ ഇളം തെന്നലായ്‌ തഴുകുന്ന
പുതുപ്രതീക്ഷകളാല്‍ ഉന്മത്തനാക്കുന്ന
അവയെ ഞാനിന്നും സ്നേഹിക്കുന്നു
നിന്നോളം തന്നെ!!

Wednesday, January 24, 2007

മൊഴികളില്‍ നിന്ന് മൊഴിചൊല്ലുമ്പോള്‍!

ബൂലോകത്ത്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌..

ചിത്രകാരനെ പിന്മൊഴിയില്‍നിന്നു നിരോധിച്ചതും അതിനെത്തുടര്‍ന്നുള്ള സംവാദങ്ങളും ചൂടുപിടിച്ചു മുന്നേറുകയാണല്ലൊ..

ബ്ലൊഗും സമൂഹത്തിന്റെ ഒരു പരിഛേദം എന്നനിലക്ക്‌ പല തരത്തിലുള്ള വ്യ്ക്തിത്വങ്ങളുടെയും അഭിപ്രായങ്ങളുടെയും സംഗമസ്ഥലമായിക്കാണണം. പിന്നെ, വിലക്കപ്പെട്ടവരുടെ പല പോസ്റ്റുകളും കമന്റുകളും വായിക്കുമ്പോള്‍ ഇതൊന്നും ഇങ്ങനെ ഒരു പൊതുവേദിയില്‍ വരേണ്ടവയല്ല എന്നു തൊന്നിയിട്ടുണ്ട്‌! പക്ഷെ, അപ്പൊഴൊക്കെ മുകളില്‍ പറഞ്ഞ കാര്യം ഓര്‍ത്ത്‌ ആശ്വസിക്കും.

പിന്നെ, പിന്മൊഴികള്‍ക്ക്‌ പിറകിലുള്ളവരുടെ പ്രയത്നങ്ങളും സൌമനസ്യവും ശ്ലാഘനീയം തന്നെ. അവര്‍ക്ക്‌ നിബന്ധനകള്‍ വെക്കാനും ബാന്‍ ചെയ്യാനും അധികാരവും അവകാശവും ഉണ്ട്‌ താനും. പക്ഷെ, ബാന്‍ ചെയ്യുന്നതൊടൊപ്പം ഒരു വരി എഴുതിനേരില്‍ അറിയിക്കുന്നത്‌ നന്നാവും എന്ന അഭിപ്രായമാണുള്ളത്‌.

ബദല്‍ ഗ്രൂപ്പ്‌ സംരംഭം ഈ അവസ്തയില്‍ അത്ര നല്ലതാണൊ എന്നറിയില്ല!. പിന്നെ, പിന്മൊഴികള്‍ പലപ്പോഴും ചാറ്റ്‌ റൂമുകളായി മാറുന്നതായി തോന്നുന്നു. ഉദ്ദേശിച്ച ലക്ഷ്യം അതായിരുന്നുവെന്ന് തോന്നുന്നില്ല. അതാത്‌ ദിവസ്ങ്ങളിലെ ' അടി' കാണാനാവും എന്നതാണ്‌ പിന്മൊഴികളില്‍ എത്തിയാലുള്ള ഇപ്പോഴത്തെ അവസ്ഥ. ചില പൂരം ചൊറിയലുകലും, പുകഴ്ത്തലുകളും. പിന്നെ, ഗൌരവതരമായ പല പോസ്റ്റുകള്‍ക്കും താഴെ വെടികളും , പുലിപ്രയോഗങ്ങളും ഓഫ്‌ ടോപിക്കുകളും മാത്രം, നൂരടിയും നിറഞ്ഞു കാണുമ്പോള്‍ ചിലപ്പോള്‍ പന്തികേടു തോന്നാറുണ്ട്‌. പിന്നെ, കമന്റുകളുടെ 'ബാര്‍ട്ടര്‍ സിസ്റ്റം'! പിന്നെ, പൊസ്റ്റുകളുടെ താഴെ ഓ. ടൊ ഇട്ട്‌ സമര്‍ഥമായി കമന്റുകളുടെ എണ്ണം കുട്ടാനുള്ള ചില ശ്രമങ്ങളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്‌.

ഈയിടെ വളരെ അഭിമാനത്തോടെ ഞാന്‍ ബ്ലൊഗ്ഗിനെക്കുറിച്ച്‌ മലയാളിയായ എന്റെ ഒരു പഴയ ഒരു ബോസ്സിനോട്‌ സംസാരിച്ചു. കൊടകരപുരാണം പുസ്തകമാവുന്നതിനെക്കുറിച്ചും ഒക്കെ. അപ്പോള്‍ കക്ഷി പുരാണം പി ഡീ എഫില്‍ വായിച്ചിട്ടുണ്ടെന്നും നല്ല അഭിപ്രായവും പ്രകടിപ്പിച്ചു. ഞാന്‍ പിന്നെ തനിമലയളവും പിന്മൊഴികളും പരിചയപ്പെടുത്തി. രണ്ടു ദിവസത്തിനു ശേഷം വിളിച്ചു പറഞ്ഞു പല പൊസ്റ്റുകളും നല്ല നിലവാരവും വിഷയങ്ങളും ആണെങ്കിലും കമന്റുകള്‍കൊണ്ട്‌ ഒന്നിനെയും വിലയിരുത്തിക്കൂടായെന്നും, പിന്മൊഴികലുടെ ചുവടുപിടിച്ച്‌ പോസ്റ്റുകളിലെത്തി കമന്റിടുന്നത്‌ കൊണ്ട്‌ പല കൃതികളും അര്‍ഹിക്കുന്ന തരത്തില്‍ വായിക്കപ്പെടുന്നുണ്ടോ എന്ന സംശയവും. ആലോചിച്ചപ്പോള്‍ ശരിയാണെന്നും തോന്നി.

ഇനി എന്തിനാണ്‌ ഈ പിന്മൊഴികളില്‍ നിന്ന് നിരോധിച്ചതിന്‌ നിലവിളി? തനിമലയാളത്തില്‍ വരുന്നിടത്തോളം വായിക്കേണ്ടവര്‍ വായിച്ചു കൊള്ളും. പിന്നെ, പൊസ്റ്റുകള്‍ വായിക്കാന്‍ താല്‍പര്യമുള്ളവരോട്‌ മെയിലിടാന്‍ ഒരഭ്യര്‍ഥനയും ബ്ലൊഗ്ഗിലിടുക. പുതിയ പൊസ്റ്റിടുമ്പോല്‍ അവര്‍ക്കൊക്കെ ഒരു നോടിഫിക്കേഷന്‍ മെയിലും ഇടുക.

ഇതൊക്കെ പറയാന്‍ താനാരാണെന്നാവും ?... ഇത്‌ എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം!

Monday, January 22, 2007

ഫെയര്‍ ഫാര്‍മ മജീദ്‌ തട്ടിപ്പുകാരനോ?

ഇന്നത്തെ മാധ്യമത്തില്‍ ഇങ്ങനെ പഴയൊരു പു.ക.സ ഭാരവാഹിയായിരുന്ന വി.പി. വാസു ദേവന്‍ മാഷ്‌ ഇങ്ങനെ പറയുന്നു:

http://www.madhyamamonline.in/news_details.asp?id=51&nid=128911&page=

മുമ്പ്‌,എം എന്‍ വിജയന്‍ മാഷും മജീദിന്‌ അനുകൂലമായി പ്രസ്താവനയിറക്കിയെന്നു വായിച്ചു..

എന്താണ്‌ നിങ്ങളുടെ അഭിപ്രായം?

കമന്റുകല്‍ കുറിക്കുക..

Wednesday, January 17, 2007

നിറമില്ലാത്ത ചിത്രങ്ങള്‍!

കുറച്ച്‌ നിറമില്ലാത്ത ചിത്രങ്ങളുണ്ടിവിടെ! :

http://www.flickr.com/photos/sinuminu/

ബൂലോകരില്‍ സഹായ മനസ്കരുണ്ടെങ്കില് ‍മെയിലിടുകയൊ കമന്റിടുകയോ ആവാം..

____________________________________
വിശദീകരണം.
ഇത്‌ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലെ സ്ഥാപനമാണ്‌. ഒരു അബ്‌കാരി Charitable Trust ആയി നടത്തുന്നതാണ്‌.

ഏകദേശം 54 കുട്ടികള്‍, പലതരത്തിലും, അവ്സ്ഥകളിലും ഉള്ള ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, തീരെ മോശം സാംബത്തികാവസ്ഥയില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും വരുന്നവരാണ്‌ പലരും.

12-ഓളം കുട്ടികള്‍ ഹോസ്റ്റലില്‍ താമസിക്കുന്നു. 15കുട്ടികള്‍ സാംബത്തിക വിഷമതകല്‍ മൂലം ഫീസ്‌ കൊടുക്കാതെയാണ്‌ !. ബാക്കിയുള്ളവരില്‍ തന്നെ സാംബത്തിക വിഷമതകള്‍ അനുഭവിക്കുന്നവര്‍ ധാരാളം ഉണ്ടെങ്കിലും സ്കൂളിന്റെ ഇപ്പോഴത്തെ അവസ്തയില്‍ ഫീസ്‌ വാങ്ങാതെ തരമില്ലാത്തതിനാല്‍ ഫീസ്‌ തരാന്‍ നിര്‍ബന്ധിതരാവുന്നു. 7 സ്റ്റാഫ്ഫ്‌ ഉണ്ടിപ്പ്പ്പോള്‍.

**************

മിനുമോളെ, സ്പെഷല്‍ സ്കൂളില്‍ വിടാന്‍ ഡോക്റ്റര്‍ ഉപദേശിച്ചപ്പോള്‍ നാട്ടില്‍ അറ്റുത്ത്‌ ആകെയുള്ള ഒരു സ്ഥപനമായിട്ടു കൂടി മടിച്ചതാണ്‌. അതിന്റെ അവസ്ഥയും സൌകര്യവും ഓര്‍ത്തിട്ട്‌., പിന്നെ ഒരു വര്‍ഷത്തിനു ശേഷം നേരിട്ടു പോയി അന്വേഷിച്ചു, സൌകര്യങ്ങളെക്കുറിച്ചന്വേഷിച്ചു.. കുട്ടിയുമായി വരാമെന്നു പറഞ്ഞു പിന്നെ പോയില്ല..

മോള്‍ അങ്ങനത്തെ സാഹചര്യത്തില്‍ ഇണങ്ങുമോ?, എല്ലാം ചെയ്തു കൊടുക്കേണ്ട അവളെ ടീച്ചര്‍മാര്‍ വേണ്ടവണ്ണം നോക്കുമോ?. ആവര്‍ക്ക്‌ അനേകം കുട്ടികളില്‍ ഒന്നാവില്ലെ ഇത്‌? പറഞ്ഞതനുസരിക്കതാവുമ്പോള്‍ അവരവളെ തല്ലുമോ? ആ ആക്രമണവാസനയുള്ള ചെറുക്കന്‍ മിനുമൊളെ ഉപദ്രവിക്കുമൊ? എന്റെ കാറിനടുത്തേക്കോടിവന്ന ചില്ലിനിടിച്ച ആ കുട്ടി അവളെ തല്ലില്ലേ? ക്ലാസ്സിലേക്ക്‌ കയറാനുള്ള സ്റ്റെപ്പില്‍ അവള്‍ വീഴില്ലേ? മതിലും ഗെയ്റ്റുമില്ലാത്ത സ്കൂളില്‍ നിന്നും അവര്‍ കാണാതെ അവള്‍ റോഡില്‍ ഇറങ്ങുമൊ? ഒരായിരം സംശയവും ഭയവും!

പിന്നെയും ഒരു വര്‍ഷം. കുറച്ചു ദൂരത്തെവിടെയെങ്കിലും സൌകര്യമുള്ള സ്കൂളില്‍ വിടണമെന്നുണ്ട്‌. പക്ഷെ, ദിവസവും പോയി വരാന്‍ പാകത്തിന്‍ അടുത്തൊന്നും ഇല്ല. ഒരു രാത്രിപോലും അവളടുത്തില്ലാതെ ഉറങ്ങാനുമാവില്ല! അവസാനം ഒരു പരീക്ഷണത്തിന്‌ തല്‍ക്കാലം അവളെ ഒരു മാസത്തേക്ക്‌ ഈ സ്കൂളില്‍ വിട്ടു നോക്കാം എന്നു തീരുമാനിച്ചു.. സ്കൂള്‍ വണ്ടി വീടിന്റടുത്തുകൂടി വരുന്നു മുണ്ട്‌. (മിനുമോള്‍ ജനിക്കുന്നതിനും മുമ്പേ പലപ്പോഴും ഈ വണ്ടിയുൊ അകത്തെ കുട്ടികളെയും കണ്ട്‌ സഹതാപത്തിന്റെ നെടുവീര്‍പ്പുകള്‍ ഉതിര്‍തിട്ടൂണ്ടായിരുന്നെങ്കിലും, അന്നൊരു വിദൂര യാഥാര്‍ത്യമായിപ്പൊലും ഇത്‌ മന്‍സ്സില്‍ വന്നിരുന്നില്ല.!)

കുറച്ചു ദിവസങ്ങള്‍കൊണ്ട്‌ അവള്‍ അവിടവുമായി ഇണങ്ങി. സ്കൂളില്‍ പോകാന്‍ പൂറപ്പെടാനും, ബാഗുമായി സിറ്റ്‌ ഔട്ടില്‍ ഇരിക്കാനും ആ സ്കൂള്‍ ബസ്സില്‍ കയറാനും അവള്‍ക്ക്‌ ഉത്സാഹമായി. ബസ്സില്‍ കയറുമ്പൊഴെക്കും മറ്റുള്ളവര്‍ 'റിസ്‌വാന, റിസ്‌വാന' എന്നു വിളിച്ച്‌ എതിരേല്‍ക്കും, ബാഗ്‌ വാങ്ങി കൈ പിടിച്ച്‌ കൂടെയിരുത്തും. സ്കൂളിലും അതുപോലെ തന്നെ, അവള്‍ക്ക്‌ കൂട്ടുകാരായി, റ്റീച്ചര്‍മാര്‍ക്കൊപ്പം അതുപൊലത്തെ ചേച്ചി മാര്‍ ചേട്ടന്മാര്‍ അവളുടെ ഒരൊ കാര്യങ്ങല്‍ക്കും സഹായികളായി. പുറത്ത്‌ നിന്ന് ലഭിക്കാത്ത പലതും അവള്‍ക്കവിടെ നിന്നും... അതിലെല്ലാം ഉപരിയായി അവള്‍ പോയി വരുന്നത്‌ വരെ അവളുടെ ഉമ്മാക്ക്‌ മറ്റുകാര്യങ്ങളില്‍ ശ്രദ്ധിക്കമെന്നായി.

ഇപ്പൊഴും അവള്‍ പോകുന്നു, അവിടുത്തെ രീതികളുമായി പൊരുത്തപ്പെട്ട്‌, അനുസരണയുമൊക്കെയായി... പിന്നെ നല്ല സ്നേഹമുല്ല ട്രെയിനര്‍മാരും!

*************

ആദ്യ വര്‍ഷത്തെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗില്‍, സ്ഥാപനത്തിന്റെ ദൈനംദിനചിലവുകളും സ്റ്റാഫിന്റെ ശംബളവും മറ്റും മുന്നോട്റ്റു കൊണ്ടു പ്പൊവ്വന്‍ പറ്റാത്ത അവസ്ഥയിലാനെന്നും, പല പാവപ്പെട്ടവെരെയും ഫ്രീയായി പഠിപ്പികുന്നുവെന്നും മനസ്സിലായി. പോരാത്തതിന്‌ മറ്റ്‌ സൌകര്യക്കുറവുകളും. നടത്തിപ്പിന്‌ കഴിയുന്ന സഹായം ചെയ്യാമെന്ന് വാക്കു നല്‍കുകയും, ഇവിടെ എന്റെ പരിചയങ്ങളില്‍ നിന്നും (10ദര്‍ഹം മുതല്‍) സഹായങ്ങള്‍ സംഘടിപ്പിച്ച്‌, മുന്‍ ഭാഗാത്തെ മതില്‍, ഗൈറ്റ്‌, ടോയിലറ്റുകല്‍ എന്നിവക്കാവശ്യമായ തുകയെത്തിക്കുകയും ചെയ്തു.

കൂടാതെ, 4 കുട്ടികള്‍ക്ക്‌ സുഹ്രുത്തുക്കളില്‍നിന്നും സ്പോണ്‍സര്‍ഷിപും സംഘടിപ്പിച്ചു കൊടുത്തു.

ഫീസ്‌ ഇളവനുവദിച്ച കുട്ടികളുടെ നിജസ്ഥിതിയറിയാന്‍ ഗൃഹസന്ദര്‍ശനത്തിന്‌ പോയ രക്ഷിതാക്കളുടെ സംഘത്തില്‍ എന്റെ ഭാര്യയും ഉണ്ടായിരുന്നു. ആവിടെത്തെ പല ദ്ര്ശ്യങ്ങളും ഭയാനകമ്മായിരുന്നുവത്രേ!

********************

ശാലിനിയുടെ സംശയങ്ങള്‍ക്ക്‌ മറുപടിയായില്ലേ. ഇനി പടിപ്പുരയുടേതിന്‌:

ബൂലോകത്തെ സഹായമനസ്കരില്‍ ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ സഹായങ്ങളെത്തിച്ച്‌ സഹകരിക്കാം.. എത്ര ചെറിയതായാലും അല്ലെങ്കില്‍ വലയ രീതിയില്‍ ചിന്തിക്കുന്നവര്‍ക്കും കഴിവുള്ളവര്‍ക്കും സ്പോണ്‍ഷര്‍ഷിപുമാവാം..

താല്‍പര്യമുള്ളവര്‍ മുന്നോട്ടു വരുന്നതിനനുസരിച്ച്‌ നമുക്ക്‌ ഒന്നിച്ചു തീരുമാനിക്കാം. അവര്‍ക്കു വെണ്ടി നമുക്ക്‌ ബൂലോക കൂട്ടായ്മക്ക്‌ എന്ത്‌ സൌകര്യം ചെയ്ത്‌ കൊടുകാമെന്ന്!

പ്രതികരണങ്ങള്‍ കമന്റായൊ മെയില്‍ ആയൊ അറിയിക്കുക. ഈ സംരഭത്തിന്‌ മാനസികമായ പിന്തുണയെങ്കിലും നല്‍കുക!

Tuesday, January 16, 2007

സമകാലികം

കയര്‍
തൊലിയിലുരഞ്ഞു
ഞരംബുകളില്‍
ഇറുകി..
കണ്ഠം കുരുങ്ങി..
അന്നന്നാളവും
സ്വാശനാളവും
ഇടുങ്ങി..
ഒരു നിമിഷാര്‍ദ്ധാത്തില്‍
എല്ലാം കഴിഞ്ഞു....

ആരാച്ചാര്‍
വെള്ളിക്കാശുമായി
ഉറങ്ങാന്‍ കിടന്നു..
അടുത്തൊരു ഊഴമിനിയെന്നാലോചിച്ചു..

നീതിപാലകന്‍
വിധി തീരുമാനിചുറപ്പിച്ച ശേഷം
അടുത്ത കേസു വിചാരണക്കെടുത്തു..

രാജാവ്‌
'അര്‍ഹിക്കുന്ന ശിക്ഷ,
നീതിക്കു വേണ്ടി നിലകൊള്ളും,
എല്ലാര്‍ക്കും ഒരു പാഠം' എന്നൊക്കെ
പ്രസ്താവനകള്‍ പ്രചരിപ്പിക്കാന്‍ വിട്ട്‌
അടുത്ത ഇരയെ
വെറൊരൊ രാജ്യത്ത്‌ തിരഞ്ഞു.

ദൈവം
വേദപുസ്തകളില്‍
ഒരൊന്നിലും കയറിയിരങ്ങി
ഇനിയെന്തെന്ന് പരതി?
ഒടുവില്‍ തീരുമാനമാവതെ
പ്രളയത്തിനു ശേഷം
എല്ലാരുമെത്തുമ്പോള്‍
നീതി നടപ്പാക്കാമെന്ന് വെച്ചു..

ഞാന്‍
എരിയുന്ന സിഗരറ്റും കട്ടന്‍ ചയയുമാസ്വദിച്ച്‌
വിസര്‍ജ്ജനത്തിനുവിളികാത്തുള്ള
ഇടവേളയില്‍
ബഹുവര്‍ണ്ണചിത്രം പത്രത്താളുകളില്‍
നോക്കി നെടുവീര്‍പ്പിട്ടു..
പിന്നെ, വൈകുന്നേരത്തെ വാര്‍ത്തകളിലെ
ദ്ര്ശ്യങ്ങള്‍ മനസ്സിനെ വീണ്ടും
മഥിച്ചപ്പോള്‍ ഒരു സ്ഫടികക്കുപ്പ്പ്പിയുമെടുത്ത്‌
മഞ്ഞുകട്ടകള്‍ പരതി..

(വേറെന്തു ചെയ്യാന്‍, ഇവിടെ
നാട്ടിലായിരുന്നെങ്കില്‍
പ്രതിഷേധത്തിന്റെയൊ
അനുശോചനത്തിന്റെയൊ
ഒരു പ്രകടനത്തിലെങ്കിലും
അണിചേരാമായിരുന്നു..!)

Tuesday, January 09, 2007

ചിന്തകളിലെ ചിലന്തി...

വഴികള്‍
മുമ്പില്‍ മുന്നാണ്‌
മരണത്തിലേക്കൊന്ന്
സ്മശാനത്തിലേക്ക്‌ മറ്റൊന്ന്
മൂന്നാമതൊന്ന് ആകാശത്തിലേക്കും..

സ്വപ്നങ്ങളിലേക്ക്‌
വര്‍ണ്ണങ്ങളിലേക്ക്‌
വസന്തങ്ങളിലേക്ക്‌
വാതിലുകള്‍ മൂന്നുണ്ടായിരുന്നു!

കിളിവാതില്‍ മാത്രം
പക്ഷെ ഒന്നേ ഒന്ന്‌
ഇടുങ്ങിയത്‌, ഹ്ര്യദയത്തിലേക്കു
തുറന്നുവെച്ചത്‌

ഒന്നെത്തിയെങ്കിലും ആരാനും
നോക്കിയിരുന്നെങ്കില്‍
വാതില്‍പടികളും ചാടി
ഞാനെത്തുമായിരുന്നു..

പുറത്തെ വെറും വിശാലതയില്‍
എനിക്കൊന്നും കാണാനില്ല
മറിച്ച്‌
ഇരുളിന്റെ സ്വാതന്ത്ര്യത്തില്‍ നിന്നും
പ്രകാശത്തിന്റെ നഗ്നതയില്‍
എനിക്കെന്നെ കാണാന്‍
ഒരു കൂട്ട്‌!

ഇനിയിപ്പോള്‍
ആ മൂന്നു വഴികള്‍ മാത്രം

പക്ഷെ,
ഒന്നും വാതിലുകളില്‍
തുടങ്ങുന്നില്ല, സ്പര്‍ശിക്കുന്നും.
വഴികളിലേേക്കൊരു വഴി
മേല്‍ക്കൂര തകരുമ്പോല്‍
മാത്രം ?